Thursday, April 5, 2012

iniyumoru naal

വിട  പറഞ്ഞകലുമ്പോള്‍
പടികളിറങ്ങുമ്പോള്‍
ഒരു മാത്ര നീയെന്തേ നോക്കിയില്ല ?
സൂര്യനണയുമീ ഇടനാഴിയില്‍ 
ഒരു  പിന്‍വിളിക്കായ് നീ നിന്നില്ല .

കൈക്കുള്ളില്‍  നിന്ന്  നീ -
യുതിര്‍നു പോകുന്നത് 
നൊമ്പരത്തോടെ ഞാന്‍ അറിയുന്നു,
മുറുകെ പിടിക്കുവാന്‍ തുനിഞ്ഞപ്പോഴൊക്കെ
മറക്കാന്‍ പറഞ്ഞു നീയകന്നു.

പറയാന്‍ മറന്നതില്ല ഞാന്‍
നിനക്കായ് കരുതിയ പ്രണയം.
പിരിയുവാന്‍ നേരത്തും
ഞാന്‍ കാതോര്‍ത്തൊരുത്തരം 
നീ പറയാന്‍ മടിച്ച പ്രണയം.

വേരുകള്‍ പുണര്‍ന്നു കിടക്കുമീ
മരത്തണലിനും, മണ്ണിനും
കരിയിലകള്‍ക്കും കായ്കള്‍ക്കും
അറിയാം, നീയും ഞാനുമന്നു തൊട്ടേ
പ്രണയിക്കുകയായിരുന്നുവെന്ന്.

കൈയ് വിട്ടു  പോകുവാന്‍ വയ്യെന്നറിഞ്ഞപ്പോള്‍ 
ഉള്ളം തുറന്നു ഞാന്‍ നിന്നോട്
ചൊല്ലിയ സ്നേഹത്തില്‍
തെല്ലും കലര്‍പ്പില്ല ചവര്‍പ്പില്ല
അതില്‍ ക്ഷണനേര ഭംഗുര മോഹമില്ല.

മറുപടി ഓതാതെ നീ എടുത്തണിഞ്ഞ
കുസൃതി ചിരിതന്‍ തിരശ്ശീലക്കുള്ളിലായ്
സ്നേഹപ്പൂക്കളുണ്ടാം എന്ന് നിനച്ചു;
കറയറ്റ പ്രണയത്തിന്‍ സൗരഭമെനിക്കായ്
പരന്നൊഴുകും എന്ന്  കൊതിച്ചു.

"ഇന്നലെ നീ പറയാന്‍ മറന്നതാകാം
ഇന്ന് മറക്കാതെ നീ പറഞ്ഞിടും" 
എന്നോര്‍ത്തിട്ടിന്നെത്ര നാള്‍
കൊഴിഞ്ഞു പോയ്‌, കൊഴിയാതെ
നിന്നതെന്‍ പ്രണയം മാത്രം.

കൂട്ടരുമൊത്തു നീ കളി
പരഞ്ഞുല്ലസിച്ചിരുന്നപ്പോഴും 
പൊട്ടിച്ചിരി ചചിരുന്നപ്പോഴും
നീ കണ്‍ കളാലെന്നെ തേടിയി -
രുന്നത് ഞാനറിഞ്ഞിരുന്നു.

എനിക്ക് കാനുവാനായല്ലേ
നീയന്നു വാലിട്ടു കണ്ണെഴുതി വന്നത്?
എന്‍ നെഞ്ചു കുളിര്‍പ്പിക്കാനായിരുന്നില്ലേ
നിന്‍ കുപ്പിവളകള്‍ കിലുക്കിയത്?
എന്‍ മനസ്സു ഉണര്‍ത്തുവാനായിരുന്നില്ലേ
മുടി ചുരുളില്‍ മുല്ലപ്പൂ ചൂടിയതും?

ഒച്ചയെടുത്തു നീ പൊട്ടിച്ചിരിച്ചും
ദേഷ്യം കടുത്തു  നീ പൊട്ടിത്തെറിച്ചും
ദുഃഖം കനത്തു പൊട്ടിക്കരഞ്ഞും
നീ സ്വയമേ മറന്നിരുന്നപ്പോളൊക്കെയും 
അകലെ നിന്നെങ്കിലും നിന്നൊപ്പമിരുന്നു ഞാന്‍.

നിന്‍ ചിരി കണ്ടു കൊതിച്ചും, നിന്‍
കോപത്തില്‍ എല്ലാം ക്ഷമിച്ചും,
നിന്‍ ദുഃഖത്തില്‍ നെഞ്ചോട്‌ ചേര്‍ത്തും
നിന്നെയുള്ളില്‍ സ്നേഹത്താല്‍ പൊതിഞ്ഞും
അകലെ നിന്നെങ്കിലും നിന്നൊപ്പമിരുന്നു ഞാന്‍.

നിന്‍ സ്നേഹം ഞാന്‍ അര്‍ഹിക്കുന്നുണ്ട്,അതിനു
നിരത്തുവാനേറെ കാരണമെനിക്കുണ്ട്,
നിലക്കാത്ത പ്രണയത്തിന്‍ സത്യമുണ്ട്, മിഴി-
നീരിന്‍റെ നനവുള്ള കിനാക്കളുണ്ട്;
നറുമഞ്ഞിന്‍റെ ശുഭ്രമാം നന്മയുണ്ട്.

പ്രണയത്തെ കള്ളിമുള്‍ ചെടിയെന്നാരോ
പറഞ്ഞെങ്കില്‍ തിരുത്തില്ല ഞാന്‍;
കള്ളിചെടിക്കും ഉണ്ടൊരു പൂക്കാലം,
കൂര്‍പ്പിച്ച മുള്ളുകള്‍ക്കും ഏറെമേലെയായ്‌
പൂക്കള്‍ വിരിയുന്ന കാലം.

നട വഴികള്‍ പിരിയുകയായിരിക്കാം, 
സ്മൃതി വഴികളില്‍ നീയെന്‍ കൂടെയുണ്ട് .
പിരിയുന്ന കൈയ്യ് വഴികള്‍ ഒടുവിലായ്‌
ഒരൊറ്റ കടലില്‍ പതിക്കുന്ന പോല്‍
ഒരു വേള നാമൊരുമിച്ചു ചേരാം
ഒരു പ്രണയ ഗീതത്തിന്‍ രാഗ-താളങ്ങള്‍ പോല്‍
ഒന്നിച്ചൊരു ജീവിത കഥയെഴുതാന്‍.

1 comment: