Friday, August 19, 2011

AMMAEE, NEE VALIYAVAL

എങ്ങനെ  നിര്‍വചിക്കേണം എന്നറിയുകയില്ല
എന്ത്  പേര്  വിളിക്കണമെന്നും  അറിയുകയില്ല 
വാക്കുകള്‍ക്കും  വാചകങ്ങള്‍കും അതീതമീ  സ്നേഹം 
തിരിച്ചൊന്നും  കൊതിക്കാതെ  ഉയിര്‍മൂടിടുമീ സ്നേഹം
അതാണമ്മതന്‍   സ്നേഹം.

അനുവാദമുണ്ടായിരുന്നു, അമ്മതന്‍ 
ഗര്‍ഭപാത്രത്തില്‍  സുഖിക്കുവാന്‍ 
അതവകാശമായി നാം  കാണുകിലും
അതമ്മ  തന്‍ ഹൃത്തിന്‍  കനിവായിരുനു 
ഉടയാതെ  ഉലയാതെ  ഉരസാതെ,
ഉയിര്‍  ഉരുവാകിയ  നിമിഷം  മുതല്‍കേ
ഉമിനീര്‍തുള്ളി പോലും  ഉള്ളിലെ 
ഉയിരിന്‍റെ  ഉണര്‍വിനായ് നീക്കിവെച്ചവള്‍

കൈയ്കാലുകള്‍  മുളച്ചു  വികസിച്ചു ,
വരവറിയിച്ചമ്മതന്‍ ഉദരത്തിന്‍
ചുവര്‍കളില്‍  ഇടിച്ചും  തൊഴിച്ചും 
ഇടയ്ക്കിടെ  നോവിച്ചും ,
ശക്തി തെളിയിക്കാന്‍  ശ്രമിച്ചും ,
ഉയിര്‍തന്ന സ്നേഹത്തെ 
ഒരവകാശമായ് കണ്ടു.

എത്രനാള്‍  അമ്മ  കാത്തിരുന്നു ,
എത്രനാള്‍ ഉറങ്ങാതെ ,ഉദരത്തില്‍ 
കരംവെച്ചു  തൊട്ടു  തലോടി ,
അന്ന്  തൊട്ടേ താരാട്ടുപാടി ,
തട്ടാതെ  മുട്ടാതെ  ചായാതെ  ചരിയാതെ 
നാളുകള്‍  പോവതും  കാത്തിരുന്നു.

പേറ്റു നോവിന്‍റെ നീറ്റലില്‍  നീറി ,
ജീവനറ്റു പോകും  വേദനയില്‍  പുളഞ്ഞു ,
ഏറ്റം  കൊതിച്ചൊരുണ്ണിക്കു  വേണ്ടി 
നീറ്റലും നിലാവുപോല്‍ കരുതി .
'വേണ്ടിയിരുന്നില്ലെ 'ന്നോരിക്കലും  പറഞ്ഞില്ല ,
കൊണ്ട  വേദനകളില്‍ ഒട്ടും പഴിച്ചില്ല ,
നീണ്ട  നിലവിളികള്‍ക്കൊടുവിലായ് ,
തൊണ്ട  വരണ്ടു  തളര്‍ന്  ബോധം  മറയുമ്പോള്‍ ,
രണ്ടായ്‌  അടര്‍ന  തന്‍ ജീവന്‍റെ മുഖമവള്‍ 
കണ്ടു ചിരിച്ചുകൊണ്ടൊന്നു കണ്ണടക്കുന്നു .

അന്നുതൊട്ടിന്നു  വരേയ്ക്കും , നമ്മളാ -
അമ്മതന്‍ കടക്കാരാണെന്നതു ആരോര്‍ക്കുന്നു ?
പത്തുമാസം  കാത്തുകൊണ്ടുനടന്നതും ,
പഞ്ചാമൃതം   ചുണ്ടിലെക്കിറ്റിച്ചുതന്നതും
പകരം  വെക്കുവാനില്ലാത്ത  സ്നേഹത്തിന്‍
പരിശുദ്ധമായ്ത്തീര്‍ന്ന  അടയാളങ്ങള്‍ .

പകലുകള്‍  പലതും  മറഞ്ഞുപോയ്‌ ,
ഇരവുകള്‍ , മാറിന്‍റെ ചൂടേറ്റു  വളര്‍ത്തി ,
കുഞ്ഞികൈയ്കള്‍  ഉയരങ്ങളിലേക്കു  -
യരാന്‍  കൊതിച്ചപ്പോള്‍ 
പാദങ്ങള്‍ പതറി വീഴാതിരിക്കുവാന്‍ ,
പിന്നാലെ  കാലടിപ്പാടു പോലവള്‍ വന്നു ,
പിന്നെയും  പിന്നെയും പടികള്‍  ചവുട്ടി ,
മുകളിലേക്കേറെ കയറിപ്പോയ്,
എങ്കിലും  ആദ്യത്തെ  കാലടിയന്നു 
വെച്ചതെവിടെയെന്നു  അറിയില്ല .

എടുത്തിരുത്തി താലോലിച്ച,
കഥകള്‍  പറഞ്ഞു  മാമൂട്ടിയ 
പട്ടിനേക്കാള്‍ മൃദുലമാം 
അമ്മതന്‍ മടിയിലായിരുന്നുവോ ?
അതോ , പാലൂട്ടി  വളര്‍ത്തിയ ,
ചെറു  ചൂടേകി ഉറക്കിയ 
അമ്മതന്‍ നെന്ചിലായിരുന്നുവോ?
പേറ്റുനോവിന്‍റെ വേദന  മറന്നു -
യര്‍ത്തിപ്പിടിച്ച  അമ്മതന്‍  ശിരസ്സിലയിരുന്നുവോ?
അതോ സ്വപ്‌നങ്ങള്‍  നെയ്തു  കൂട്ടി , സ്വയം
ജീവിക്കാന്‍  മറന്ന  അമ്മതന്‍ മനസ്സിലായിരുന്നുവോ ?

നേടുവാന്‍ ഏറെയുണ്ടെന്ന് നാം കരുതി
നാടുകളേറെക്കടന്നെത്ര  ദൂരം  നാം പോയ്‌ ,
എന്നിരുന്നിട്ടും  അമ്മേ, നീ  മാത്രം 
നിന്‍റെ മക്കളെ  വിട്ടു  പോയതില്ല .

പിരിയുവാന്‍  നിനക്കാകില്ല , തന്‍റെ-
ഉയിരിന്‍റെ പകുതിയായ് പെറ്റു പോറ്റിയതല്ലേ?
തിരികെയവര്‍വരും  എന്നോര്‍ത്തു  നീ
ഒരിടവേള  പോലുമില്ലാതെ  കാത്തിരിക്കും .
എത്രമേല്‍  നിന്നെ  മറക്കിലും ,
എത്രമേല്‍ നിന്നെകണ്ടില്ലെന്നു  നടിക്കിലും 
ഇത്രമേല്‍ നീ നിന്‍റെ മക്കളെ പിന്നെയും സ്നേഹിക്കുമെന്തെന്നാല്‍ ,
അത്രമേല്‍  വലിയവളാണ് നീ അമ്മേ ..

ആ  സ്നേഹം  മറന്നു  നാം  എത്ര  ഉയരങ്ങള്‍ 
കീഴടക്കിയെന്നഹങ്കരിക്കുകിലും ,
നേടിയതിനുമെത്രയോ മടങ്ങുണ്ടായിരുന്നു
നമുക്ക്  സ്വന്തമായ് , നമുക്ക് മാത്രമായ് ,
നഷ്ട്ടപെടുവാന്‍  വിട്ടുകൂടാത്തൊരു നിധി ,
ആ നിധിയാണ്‌  പെറ്റമ്മ , സ്നേഹത്തിന്‍ 
അക്ഷയഖനിയാണ്  പെറ്റമ്മ.


ഇന്ന്  നാം അറിയില്ല  നഷ്ടത്തിന്‍  വില ,
ഇന്നലെകളെ  ഒന്നോര്‍ക്കാന്‍  തുനിയില്ല ,
വന്നു  ചേരുമൊരുനാള്‍ , ഒരു  നേര -
മന്നു നിറയുമൊരു  ശൂന്യത ,
ആ ശൂന്യതയില്‍  തിരയും  അമ്മയെ ,
അന്നറിയുമാ പുണ്യത്തെ .
അന്നറിയുമൊരു സത്യം
അമ്മയെന്നത്  മാത്രമായിരുന്നു -
വീ  ഭൂമിയില്‍  ഒരുവന്‍റെ
സ്വന്തമെന്നുള്ള  സത്യം ,
നിര്‍വചിക്കുവാനാകാത്ത  സത്യം,
നഷ്ടത്തിന്‍ നിഴല്‍  വന്നു മൂടുന്ന  സത്യം.

No comments:

Post a Comment